റിയാദ്: 2034ലെ ഫിഫ ലോകകപ്പിന് വേദിയാകാന്‍ വമ്പൻ തയ്യാറെടുപ്പുകളുമായി സൗദി അറേബ്യ. ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാകുന്ന വിവിധ സ്റ്റേഡിയങ്ങളുടെ പേരുകളും സൗദി വെളിപ്പെടുത്തി. റിയാദ്, ജിദ്ദ, അല്‍ഖോബാര്‍, അബഹ, നിയോം എന്നീ സൗദി നഗരങ്ങളിലെ 15 വമ്പന്‍ സ്റ്റേഡിയങ്ങളിലാണ് ഫിഫ ലോകകപ്പ് മത്സരങ്ങള്‍ നടക്കുക.
ലോകകപ്പ് മുമ്പില്‍ കണ്ടാണ് പുതിയതായി 11 സ്റ്റേഡിയങ്ങള്‍ ഒരുങ്ങുന്നത്. ഇതില്‍ മൂന്ന് സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണം നിലവില്‍ പുരോഗമിക്കുകയാണ്.
രാജ്യത്ത് നിലവിലെ രണ്ട് വലിയ സ്റ്റേഡിയങ്ങള്‍ പുതുക്കി പണിയും, മറ്റ് രണ്ട് സ്റ്റേഡിയങ്ങള്‍ ടൂര്‍ണമെന്‍റിനോട് അനുബന്ധിച്ച് വിപുലീകരിക്കും. 2034ലെ ഫിഫ ലോകകപ്പിന് സൗദി അറേബ്യയെ വേദിയാകുമെന്നത് ഡിസംബറില്‍ ഫിഫ പ്രഖ്യാപിക്കും.
കിങ് സല്‍മാന്‍ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയമാണ് ഇതില്‍ ഒരു സ്റ്റേഡിയം. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍, രാജ്യത്തെ ഏറ്റവും വലിയ സ്റ്റേഡിയമാകും റിയാദിലെ കിങ് സല്‍മാന്‍ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയം. ‘
പോപ്പുലസ്’ എന്ന പ്രമുഖ ആര്‍ക്കിടെക്ചര്‍ സ്റ്റുഡിയോ രൂപകല്‍പ്പന ചെയ്തതാണ് ഈ സ്റ്റേഡിയം. 92,000 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് റിയാദിലെ കിങ് സല്‍മാന്‍ സ്റ്റേഡിയം.
റിയാദിലെ റോഷന്‍ സ്റ്റേഡിയം, റിയാദിലെ കിങ് ഫഹദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയം, റിയാദിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്റ്റേഡിയം, റിയാദിലെ പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫഹദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയം, റിയാദിലെ സൗത്ത് റിയാദ് സ്റ്റേഡിയം, റിയാദിലെ കിങ് സൗദ് യൂണിവേഴ്സിറ്റിഅല്‍ ഖോബാര്‍ അരാംകോ സ്റ്റേഡിയം, കിങ് ഖാലിദ് യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവയാണ് ഫിഫ ലോകകപ്പിനായി ഒരുങ്ങുന്നത്.