കൊല്ലം: നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച കേസില്‍ പ്രതി പ്രബിന്‍ അറസ്റ്റിലായതിന് പിന്നാലെ പുറത്തുവരുന്നത് വമ്പന്‍ മോഷണക്കഥകള്‍. നെടുമങ്ങാട് തെന്നൂര്‍ നരിക്കല്‍ സ്വദേശിയായ പ്രബിന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ മോഷണങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.

ഡിസംബര്‍ ഏഴ് ശനിയാഴ്ചയായിരുന്നു അനുശ്രീയുടെ കാര്‍ ഇഞ്ചക്കാട് പേ ആന്റ് പാര്‍ക്കില്‍ നിന്നും മോഷണം പോയത്. മറ്റൊരു വാഹനത്തില്‍ നിന്നും ഇളക്കിയെടുത്ത നമ്പര്‍ പ്ലേറ്റ് ഈ കാറിലേക്ക് മാറ്റിവെച്ചായിരുന്നു പ്രബിന്‍ കാറുമായി കടന്നത്. തിരുവനന്തപുരത്ത് എത്തിയ പ്രതി വെള്ളറട ഭാഗത്തുള്ള കടയില്‍ നിന്നും റബ്ബറും പണവും കവര്‍ന്നു.

പിന്നീടും ചില കടകളില്‍ നിന്നും റബ്ബര്‍ മോഷ്ടിച്ച പ്രതി അവ മറ്റു ചിലയിടങ്ങളില്‍ വിറ്റു. 400 കിലോയിലധികം റബ്ബര്‍ ഷീറ്റാണ് ഇയാള്‍ ഇങ്ങനെ വിറ്റത്.ഈ പണവുമായി കോഴിക്കോടേക്ക് പോകുന്നതിനിടെ കാര്‍ പാലായില്‍ വെച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടച്ചു.

ഇതേ തുടര്‍ന്ന് കാര്‍ ഉപേക്ഷിച്ച് പ്രബിന്‍ അവിടെ നിന്നും തിരുവനന്തപുരത്തേക്ക് തിരിച്ചുപോയി. ഈ സമയം മുഴുവന്‍ പൊലീസ് ഇയാളെ പിടികൂടാനായി ശ്രമിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്നും ബൈക്കില്‍ കോഴിക്കോട്ടേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെ കൊട്ടാരക്കാരയില്‍ വെച്ച് പ്രബിന്‍ പിടിയിലാവുകയായിരുന്നു.

ചൊവ്വാഴ്ച രാത്രിയായിരുന്നു ഇത്.പിന്നീട് നടന്ന ചോദ്യം ചെയ്യലിലാണ് 29കാരനായ പ്രതി നാളുകളായി നടത്തുന്ന വാഹനമോഷണരീതികളെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. മോഷണം നടത്താനുദ്ദേശിക്കുന്ന സ്ഥലത്തെ സിസിടിവി കാമറകള്‍ നേരത്തെ തന്നെ കണ്ടെത്തി നശിപ്പിക്കും.

ഇവയുടെ ഹാര്‍ഡ് ഡിസ്‌കുക്കള്‍ തോട്ടിലോ പുഴയിലോ എറിഞ്ഞു കളയും. വാഹനം മോഷ്ടിക്കുന്നതിന് മുന്‍പ് മറ്റേതെങ്കിലും വാഹനത്തിന്റെ നമ്പര്‍പ്ലേറ്റ് മോഷ്ടിച്ചു വെക്കും. വര്‍ക്ക് ഷോപ്പുകളുടെ പരിസരങ്ങളില്‍ നിന്നാണ് നമ്പര്‍പ്ലേറ്റുകളുടെ മോഷണം നടത്തുന്നത്. പിന്നീട് വാഹനം മോഷ്ടിച്ച ശേഷം നമ്പര്‍പ്ലേറ്റ് മാറ്റും.

തുടര്‍ന്ന് ഈ വാഹനവുമായി പെട്ടെന്ന് തന്നെ മറ്റ് ജില്ലകളിലേക്ക് മറ്റും കടക്കും. ഇതിനിടയില്‍ മോഷ്ടിച്ച വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാനായി പമ്പുകള്‍ ഉപയോഗിക്കാറില്ല. വഴിയരികില്‍ നിറുത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ നിന്ന് ഇന്ധനം ഊറ്റിയെടുത്ത് ഉപയോഗിക്കും. മോഷ്ടിച്ച വാഹനവുമായി കടകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതാണ് അടുത്ത പടി.

വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും മോഷണം നടത്തി ആ വസ്തുക്കള്‍ മറ്റിടങ്ങളില്‍ കൊണ്ടുപോയി വിറ്റാണ് ഇയാള്‍ പണം സമ്പാദിക്കുന്നത്. അനുശ്രീയുടെ കാര്‍ മോഷ്ടിച്ച ശേഷവും ഇതേ രീതിയാണ് പ്രബിന്‍ പിന്തുടര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *