ഫ്‌ളോറിഡ ∙ പറക്കാന്‍ ആഗ്രഹിക്കാത്ത ആരുമുണ്ടാവില്ല. ആകാശസഞ്ചാരമെന്ന സ്വപ്നം സഫലമാക്കാൻ പൈലറ്റായ മൂന്നു സഹോദരങ്ങളുടെ കഥയാണിത്. മൂന്ന് മക്കളും ആകാശത്തിന്റെ അതിരുകള്‍ തേടിപ്പോകുന്ന മനോഹരമായ അനുഭവമാണ് എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശികളായ, ഇപ്പോള്‍ യുഎസില്‍ താമസമാക്കിയ ജോജോയ്ക്കും ബീന സക്കറിയ്ക്കും പറയാനുള്ളത്.

മക്കളായ ബെന്‍ സക്കറിയയും ആലീസ് ജോജോയും യോഹാൻ ജോജോയും നിയന്ത്രിച്ച വിമാനത്തിൽ സഞ്ചരിക്കാനുള്ള ഭാഗ്യവും കഴിഞ്ഞ പിതൃദിനത്തിൽ ഈ മാതാപിതാക്കളെതേടിയെത്തി.

സഹോദരങ്ങളില്‍ മൂത്തയാളായ ബെന്‍ സക്കറിയ പൈലറ്റായതാണ് ഇളയ സഹോദരങ്ങള്‍ക്കും പ്രചോദനമായത്. അഞ്ചു വർഷം മുമ്പാണ് കൂത്താട്ടുകുളത്തുനിന്ന് സക്കറിയ കുടുംബം അമേരിക്കയിലേക്കു കുടിയേറിയത്.

2007, ൽ 18-ാം വയസ്സിൽ ഓസ്‌ട്രേലിയയിൽ പൈലറ്റ് പരിശീലനത്തിനു പോയ ബെന്‍ സക്കറിയ പരിശീലനം നേടി ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം എയർ ഇന്ത്യ എക്സ്പ്രസിൽ പൈലറ്റായി ജോലി ചെയ്തു. ഒരു വർഷം മുൻപ് ബെൻ കുടുംബത്തോടൊപ്പം ചേരാൻ അമേരിക്കയിലേക്കു താമസം മാറി.

അറ്റ്‌ലസ് എയറിൽ ഫസ്റ്റ് ഓഫിസറായ ബെൻ ഇപ്പോൾ മയാമിയിലാണ് ജോലി ചെയ്യുന്നത്.ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽനിന്ന് ഫിസിക്‌സ് ബിരുദവും കോട്ടയത്തെ എംജി സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ ശേഷം ചെന്നൈയിൽ അധ്യാപികയായി ജോലി ചെയ്യുമ്പാഴാണ് ആലീസിന് പൈലറ്റാകണമെന്ന മോഹമുദിച്ചത്.

2019 ൽ പരിശീലനത്തിനു ചേർന്ന ആലീസ് ഫ്ലോറിഡ ഫ്ലൈയേഴ്സ് ഫ്ലൈറ്റ് അക്കാദമിയിൽ നിന്നാണ് പരിശീലനം പൂർത്തിയാക്കിയത്. സംഗീത സംവിധായകൻ വിഷ്ണു ശ്യാമാണ് ആലീസിന്‍റെ ഭർത്താവ്.

രാജ്യാന്തര വേദികളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ചെസിൽ നേട്ടം കൊയ്ത  യോഹാൻ യുഎസിൽ സ്ഥിരതാമസമാക്കിയതിന് ശേഷം അമേരിക്കൻ നാഷനൽ ചെസ് മാസ്റ്റർ പദവി നേടിയിട്ടുണ്ട്.

ബെന്നിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് യോഹാൻ ചെസിൽനിന്ന് ഇടവേള എടുത്താണ് പൈലറ്റായി കരിയർ തുടങ്ങിയത്. മാഗ്‌നസ് കാള്‍സെനെ ഇഷ്ടപ്പെടുന്ന യോഹാൻ, കുറച്ചു കാലത്തിന് ശേഷം ചെസിലേക്ക് മടങ്ങണമെന്ന ആഗ്രഹവുംപങ്കുവച്ചു.

Leave a Reply

Your email address will not be published. Required fields are marked *