ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒൻപത് പേര്‍ക്ക് ദാരുണാന്ത്യം. 20 പേര്‍ക്ക് പരിക്കേറ്റു. 35 യാത്രക്കാരുമായി പോയ സ്വകാര്യ ബസ് ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടത്തില്‍പ്പെട്ടത്.
തുളസിപകലു ഗ്രാമത്തിന് സമീപം ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.ചിറ്റൂര്‍ ജില്ലയില്‍ നിന്നുളള ബസ് വിനോദസഞ്ചാരികളുമായി ഭദ്രാചലം ക്ഷേത്രം സന്ദര്‍ശിച്ച് തിരികെ അന്നവാരത്തേക്ക് പോവുകയായിരുന്നു.
പരിക്കേറ്റവരെ ഉടന്‍ തന്നെ ഭദ്രാചലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് ജില്ലാ കളക്ടര്‍ ദിനേശ് കുമാര്‍ പറഞ്ഞു. തകര്‍ന്ന ബസിനുളളില്‍ യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്നും ഭാഗങ്ങള്‍ പൊളിച്ചാണ് മിക്കവരെയും പുറത്തെടുത്തത് എന്നും ദൃസാക്ഷികള്‍ പറഞ്ഞു. വാഹനം അമിതവേഗതയിലാണ് സഞ്ചരിച്ചതെന്നും പ്രദേശവാസികള്‍ ആരോപിച്ചു.
മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം.കുത്തനെ വളവുകളുളള ഭാഗത്ത് ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗതയുമാണ് അപകടകാരണമെന്ന് ചിന്‍ടുരു സി ഐ ഗോപാലകൃഷ്ണ പറഞ്ഞു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു.
മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപ വീതയും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപ വീതവും നഷ്ടപരിഹാരം നല്‍കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
