ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കാൻ ഇറാന് പദ്ധതിയില്ലെന്ന് അമേരിക്കൻ ഇന്റലിജൻസ് മുന്നറിയിപ്പ് നൽകുന്നു. യുഎസിനുമേൽ സമ്മർദ്ദം ചെലുത്താനുള്ള പ്രധാന ആയുധമായി ഈ തന്ത്രപ്രധാന പാതയെ ഇറാൻ നിലനിർത്തുകയാണ്.

ഇറാന്റെ സൈനികശക്തി തകർക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ യുദ്ധം, മേഖലയിൽ അവരുടെ സ്വാധീനം വർദ്ധിപ്പിക്കാൻ കാരണമായേക്കാമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ലോകത്തെ എണ്ണ വ്യാപാരത്തിന്റെ 20% കടന്നുപോകുന്ന ഈ പാതയുടെ ഗൗരവം കുറച്ചുകാണാനാണ് ട്രംപ് ശ്രമിക്കുന്നതെങ്കിലും, ആഗോള വിപണിയിൽ ആശങ്ക ശക്തമാണ്.

ഹോർമുസ് കടലിടുക്കിൽ സൈനിക ബലം പ്രയോഗിക്കുന്നത് അമേരിക്കയെ ദീർഘകാല കരയുദ്ധത്തിലേക്ക് നയിക്കുമെന്ന് നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. കടലിടുക്ക് അടച്ച് എണ്ണവില വർദ്ധിപ്പിക്കുന്നതിലൂടെ യുഎസിൽ പണപ്പെരുപ്പം ഉണ്ടാക്കാനും, വരാനിരിക്കുന്ന മിഡ്-ടേം തിരഞ്ഞെടുപ്പിൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയെ പരാജയപ്പെടുത്താനുമാണ് ഇറാന്റെ നീക്കമെന്ന് കരുതപ്പെടുന്നു.

സൈനിക നടപടി അമേരിക്കയ്ക്ക് വലിയ സാമ്പത്തിക-രാഷ്ട്രീയ വില നൽകേണ്ടി വരുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.ആണവായുധത്തേക്കാൾ വലിയൊരു ആയുധം ഇറാൻ നിലവിൽ പ്രയോഗിക്കുന്നുണ്ടെന്ന് ഇന്റർനാഷണൽ ക്രൈസിസ് ഗ്രൂപ്പിലെ അലി വായസ് നിരീക്ഷിക്കുന്നു.

ഹോർമുസ് കടലിടുക്കിന്മേലുള്ള നിയന്ത്രണമാണ് ആ ആയുധം. ആഗോള ഊർജ്ജ വിപണിയെ തകിടം മറിക്കാനുള്ള ഈ ശേഷി ഒരു ആറ്റം ബോംബിനേക്കാൾ പ്രഹരശേഷിയുള്ളതാണെന്ന് ടെഹ്‌റാൻ തിരിച്ചറിയുന്നു.

ഇറാനെ തടയാനുള്ള അമേരിക്കൻ നീക്കങ്ങൾ യഥാർത്ഥത്തിൽ അവർക്ക് വിപണിയെ വെല്ലുവിളിക്കാനുള്ള അവസരമാണ് നൽകിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *