സൺറൈസേഴ്സിനെതിരായ തോൽവിക്ക് പിന്നാലെ രാജസ്ഥാൻ ക്യാപ്റ്റൻ റിയാൻ പരാഗിനെതിരെ രൂക്ഷവിമർശനവുമായി വീരേന്ദർ സേവാഗ് രംഗത്തെത്തി. നിർണായക മത്സരത്തിൽ 9 പന്തിൽ 7 റൺസ് മാത്രം നേടി പുറത്തായ പരാഗിന്റെ ബാറ്റിങ്ങും ക്യാപ്റ്റൻസി തീരുമാനങ്ങളും പിഴച്ചതായി സേവാഗ് ചൂണ്ടിക്കാട്ടി.
സീസൺ കൈവിട്ടുപോകുന്നതിന് മുൻപ് ടീം മാനേജ്മെന്റ് ഉചിതമായ തീരുമാനമെടുക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.വൈഭവ് സൂര്യവംശിയെപ്പോലുള്ള യുവതാരങ്ങളെ അമിതമായി ആശ്രയിക്കാതെ, റിയാൻ പരാഗ് ബാറ്റിങ്ങിൽ കൂടുതൽ ഉത്തരവാദിത്തം കാട്ടണമെന്ന് സേവാഗ് പറഞ്ഞു.
ക്യാപ്റ്റനെന്ന നിലയിൽ ബാറ്റിങ്ങിൽ പരാജയപ്പെടുന്നത് പ്രകടനത്തെയും തീരുമാനങ്ങളെയും ബാധിക്കും. ജൂനിയർ താരങ്ങൾ തിളങ്ങുമ്പോഴും സീനിയറായ പരാഗിന് റൺസ് കണ്ടെത്താനാകാത്തത് തിരിച്ചടിയാണെന്നും സേവാഗ് കൂട്ടിച്ചേർത്തു.സഞ്ജു സാംസൺ ടീം വിട്ടതോടെയാണ് ജഡേജയെയും ജയ്സ്വാളിനെയും മറികടന്ന് പരാഗ് ക്യാപ്റ്റനായത്.
എന്നാൽ സീസണിലെ എട്ട് മത്സരങ്ങളിൽ നിന്ന് 88 റൺസ് മാത്രമാണ് പരാഗിന്റെ സമ്പാദ്യം. 20 റൺസാണ് താരത്തിന്റെ ഈ സീസണിലെ ഉയർന്ന സ്കോർ. മോശം ബാറ്റിംഗ് ഫോം പരാഗിന്റെ ക്യാപ്റ്റൻസിക്ക് വലിയ വെല്ലുവിളിയാണ്.
