വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ലഘൂകരിക്കുന്നതിനായുള്ള 60 ദിവസത്തെ പ്രാഥമിക വെടിനിർത്തൽ കരാറിന് ഇരുരാജ്യങ്ങളിലെയും ചർച്ചാസംഘങ്ങൾ രൂപം നൽകിയതായി റിപ്പോർട്ട്. നിലവിലുള്ള വെടിനിർത്തൽ നീട്ടുന്നതിനും ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ധാരണാപത്രത്തിന് ഇറാന്റെ ഉന്നതനേതൃത്വം അനുമതി നൽകിയതായാണ് സൂചന.
എന്നാൽ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല.
ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കുമെന്നും 30 ദിവസത്തിനകം കടലിലെ മൈനുകൾ നീക്കം ചെയ്യുമെന്നും കരാർ പ്രകാരം ഇറാൻ സമ്മതിച്ചിട്ടുണ്ട്. കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കില്ലെന്നും വ്യവസ്ഥയുണ്ട്. ഇതിന് പകരമായി മേഖലയിലെ നാവിക ഉപരോധത്തിൽ അമേരിക്ക ഘട്ടംഘട്ടമായി ഇളവ് വരുത്തും. എന്നാൽ വിഷയത്തിൽ തീരുമാനമെടുക്കാൻ തനിക്ക് കൂടുതൽ സമയം വേണമെന്നാണ് ട്രംപ് മധ്യസ്ഥരെ അറിയിച്ചിരിക്കുന്നത്.
