അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇറാൻ സമാധാന നയത്തെയും കരാറിനെയും പ്രതിരോധിച്ചുകൊണ്ട് ജൂൺ മാസത്തിൽ യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു.
ഇസ്രായേലിന്റെ ലോകത്തിലെ ഏക ശക്തനായ സഖ്യകക്ഷി അമേരിക്ക മാത്രമാണെന്ന വാൻസിന്റെ പ്രസ്താവനയെ നെതന്യാഹു തള്ളി. ഇസ്രായേലിന് ലോകത്ത് മറ്റ് സുഹൃത്തുക്കളുമുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, 140 കോടി ജനങ്ങളുള്ള ഇന്ത്യയെ ഒരു പ്രധാന സുഹൃത്തായി എടുത്തുപറഞ്ഞു. ഇന്ത്യയിൽ നിന്നും വ്യക്തിപരമായി തനിക്ക് വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും നെതന്യാഹു ഓർമ്മിപ്പിച്ചു.
ട്രംപ് ഭരണകൂടത്തിന്റെ ഇറാൻ നയങ്ങളെ വിമർശിക്കുന്ന ഇസ്രായേൽ കാബിനറ്റ് മന്ത്രിമാർക്കെതിരെ ജൂണിൽ വാൻസ് കടുത്ത ഭാഷയിൽ പ്രതികരിച്ചിരുന്നു. ലോകത്ത് ഇസ്രായേലിനോട് സഹതാപമുള്ള ഏക ഭരണത്തലവൻ ഡോണൾഡ് ട്രംപ് മാത്രമാണെന്നും, സൈനിക ശക്തികൊണ്ട് മാത്രം എല്ലാ സുരക്ഷാ പ്രശ്നങ്ങളും പരിഹരിക്കാനാകില്ലെന്നും വാൻസ് അന്ന് ഓർമ്മിപ്പിച്ചിരുന്നു. വാൻസിന്റെ ഈ പരാമർശങ്ങൾ തള്ളിയെങ്കിലും യു.എസ് ഭരണകൂടവുമായോ പ്രസിഡന്റ് ട്രംപുമായോ യാതൊരുവിധ ഭിന്നതകളുമില്ലെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.

