ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്‌ന പുരസ്‌കാരം നാല് പേര്‍ക്ക്. ഒളിമ്പിക്‌സ് ഷൂട്ടിങ് വെങ്കല മെഡല്‍ ജേതാവ് മനു ഭാക്കര്‍, ചെസ് ലോകചാമ്പ്യന്‍ ഡി.ഗുകേഷ്, ഇന്ത്യന്‍ ഹോക്കി താരം ഹര്‍മന്‍പ്രീത് സിങ്, പാരാ അത്‌ലറ്റ് പ്രവീണ്‍ കുമാര്‍ എന്നിവരാണ് പുരസ്‌കാര ജേതാക്കള്‍. മലയാളി നീന്തല്‍ താരം സജ്ജന്‍ പ്രകാശ് ഉള്‍പ്പെടെ 32 പേര്‍ക്ക് അര്‍ജുന പുരസ്‌കാരവും ലഭിച്ചു.

പാരിസ് ഒളിമ്പിക്‌സില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലം നേടി മനു ഭാക്കര്‍ ചരിത്രമെഴുതിയിരുന്നു. ഷൂട്ടിങ് വ്യക്തിഗത വിഭാഗത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രമാണ് അവര്‍ സ്വന്തമാക്കിയത്. പിന്നാലെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീമിനത്തിലും വെങ്കലം നേടി. സിംഗപ്പൂരില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ ചൈനീസ് ചെസ് താരം ഡിങ് ലിറെനിനെ തോല്‍പ്പിച്ചാണ് ഗുകേഷ് ലോകചാമ്പ്യനായത്.

ഇതോടെ ലോകചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡും 18-കാരന്‍ നേടി.ഇന്ത്യന്‍ ഹോക്കി ടീമിന്റെ ക്യാപ്റ്റനായ ഹര്‍മന്‍പ്രീത് സിങ്ങ് 2024 പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യയെ വെങ്കലത്തിലേക്ക് നയിച്ചിരുന്നു. 2020 ടോക്യോ ഒളിമ്പിക്‌സിലും വെങ്കലം നേടിയ ടീമില്‍ ഹര്‍മന്‍പ്രീത് അംഗമായിരുന്നു. പാരാ അത്‌ലറ്റായ പ്രവീണ്‍ കുമാര്‍ 2024 പാരിസ് പാരാലിമ്പിക്‌സില്‍ ഹൈജമ്പില്‍ സ്വര്‍ണം നേടിയിരുന്നു. 2020 ടോക്യോ പാരാലിമ്പിക്‌സില്‍ വെള്ളിയും നേടി.

Leave a Reply

Your email address will not be published. Required fields are marked *