കറാച്ചി: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 32 ഓവറില്‍ ഏഴിന് 159 എന്ന നിലയിലാണ്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മാര്‍കോ ജാന്‍സനാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. കേശവ് മഹാരാജിന് രണ്ട് വിക്കറ്റുണ്ട്.

ക്യാപ്റ്റനായി തന്റെ അവസാന മത്സരം കളിക്കുന്ന ജോസ് ബട്‌ലര്‍ (18), വാലറ്റക്കാരന്‍ ജോഫ്ര ആര്‍ച്ചര്‍ (18) എന്നിവരാണ് ക്രീസില്‍. ഓസീസിനോടും അഫ്ഗാനോടും തോറ്റ ഇംഗ്ലണ്ട് ടൂര്‍ണമെന്റില്‍ നിന്ന് നേരത്തെ പുറത്തായിരുന്നു.ഒരു ഘട്ടത്തില്‍ മൂന്നിന് 37 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ഫിലിപ്പ് സാള്‍ട്ട് (8) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. ആദ്യ ഓവറില്‍ തന്നെ ജാന്‍സന് വിക്കറ്റ് നല്‍കുകയായിരുന്നും താരം. തന്റെ രണ്ടാം ഓവറില്‍ ജാമി സ്മിത്തിനേയും ജാന്‍സന്‍ മടക്കി.

ഏഴാം ഓവറിന്റെ ബെന്‍ ഡക്കിന്റെ വിക്കറ്റ് കൂടി സ്വന്തമാക്കി ടോപ് ഓര്‍ഡറിന്റെ തകര്‍ച്ച പൂര്‍ത്തിയാക്കി. പിന്നീട് ജോ റൂട്ട് (37) – ഹാരി ബ്രൂക്ക് (19) സഖ്യം 62 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരും ടീമിന്റെ രക്ഷകരാകുമെന്ന് കരുതിയിരിക്കെയാണ് ബ്രൂക്കിനെ, മഹാരാജ് പുറത്താക്കുന്നത്. സ്‌കോര്‍ 103ല്‍ നിന്ന് റൂട്ട് വിയാന്‍ മള്‍ഡറുടെ പന്തിലും മടങ്ങി.ലിയാം ലിവിംഗ്സ്റ്റണ്‍ (9), ജാമി ഓവര്‍ട്ടോണ്‍ (11) എന്നിവര്‍ക്ക് തിളങ്ങാനായതുമില്ല.

ഇംഗ്ലണ്ട്: ഫിലിപ്പ് സാള്‍ട്ട്, ബെന്‍ ഡക്കറ്റ്, ജാമി സ്മിത്ത് (വിക്കറ്റ് കീപ്പര്‍), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്ട്ലര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിംഗ്സ്റ്റണ്‍, ജാമി ഓവര്‍ട്ടണ്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, സാഖിബ് മഹ്മൂദ്.

ദക്ഷിണാഫ്രിക്ക: ട്രിസ്റ്റന്‍ സ്റ്റബ്സ്, റയാന്‍ റിക്കല്‍ടണ്‍, റാസി വാന്‍ ഡെര്‍ ഡസ്സെന്‍, എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഹെന്റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, വിയാന്‍ മള്‍ഡര്‍, മാര്‍ക്കോ ജാന്‍സെന്‍, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുങ്കി എന്‍ഗിഡി

Leave a Reply

Your email address will not be published. Required fields are marked *