ബെംഗളൂരു: നടി സൗന്ദര്യയുടെ മരണവുമായി ബന്ധപ്പെട്ട് 22 വർഷത്തിന് ശേഷം പൊലീസിൽ പരാതി. ഹെലികോപ്റ്റർ തകർന്ന് സൗന്ദര്യ കൊല്ലപ്പെട്ടത് അപകടമല്ല കൊലപാതകമെന്നാണ് പരാതി. നടൻ മോഹൻ ബാബുവാണ് അപകടത്തിന് പിന്നിലെന്നും പരാതിയിൽ പറയുന്നു. ഖമ്മം സ്വദേശിയായ ചിട്ടി മല്ലു എന്നയാളാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.
ജൽപ്പള്ളിയിലുള്ള ആറേക്കർ ഭൂമിയുടെ പേരിൽ സൗന്ദര്യയും മോഹൻബാബുവും തമ്മിൽ തർക്കമുണ്ടായിരുന്നു. ഈ ഭൂമി കിട്ടാൻ വേണ്ടി മോഹൻ ബാബു സൗന്ദര്യയെ കൊലപ്പെടുത്തി എന്നാണ് പരാതി. മോഹൻ ബാബുവും മകൻ മഞ്ചു മനോജും തമ്മിലുള്ള വസ്തു തർക്കം കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായിരുന്നു.
പിന്നാലെയാണ് ഒരു സ്വകാര്യ വ്യക്തി ഇത്തരത്തിൽ പരാതിയുമായിരംഗത്തെത്തിയിരിക്കുന്നത്. 2004 ഏപ്രിൽ 17-ന് ആന്ധ്രപ്രദേശിൽ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നതിനിടെ ഹെലികോപ്റ്റർ തകർന്ന് വീണാണ് സൗന്ദര്യ കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ടവരിൽ മലയാളിയായ പൈലറ്റ് ജോയ് ഫിലിപ്പ്, സൗന്ദര്യയുടെ സഹോദരൻ അമർനാഥ് ഷെട്ടി, ബിജെപി പ്രവർത്തകൻ രമേഷ് കദം എന്നിവരും ഉൾപ്പെട്ടിരുന്നു.