കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ അപൂര്‍വ റെക്കോര്‍ഡിട്ട് ഇന്ത്യ. പ്ലേയിംഗ് ഇലവനില്‍ ആറ് ഇടം കൈയന്‍മാരെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ അപൂര്‍വനേട്ടം കുറിച്ചത്.
ഇന്ത്യയുട 93 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തിലാദ്യമായാണ് ഒരു ടെസ്റ്റില്‍ ആറ് ഇടകം കൈയന്മാര് പ്ലേയിംഗ് ഇലവനില്‍ ഇടം നേടുന്നത്. ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഇടം കൈയന്മാരായുള്ളത്.
നിരവധി തവണ ഇന്ത്യ നാലു ഇടം കൈയന്മാരുമായി കളിക്കാനിറങ്ങിയിട്ടുണ്ടെങ്കിലും ഇന്ത്യ ഇതുവരെ കളിച്ച 596 ടെസ്റ്റുകളില്‍ ആദ്യമാണ് ആറ് ഇടം കൈയൻമാര് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഇടം പിടിക്കുന്നത്.കൊല്‍ക്കത്ത ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന ടെസ്റ്റ് കളിച്ച ടീമില്‍ ഇന്ത്യ രണ്ട് മാറ്റങ്ങള്‍ വരുത്തി. പരിക്കുമൂലം പുറത്തായിരുന്ന റിഷഭ് പന്ത് പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയപ്പോള്‍ അക്സര്‍ പട്ടേലും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി.
അതേസമയം ദക്ഷിണാഫ്രിക്കന്‍ ടീമില്‍ പരിക്കേറ്റ കാഗിസോ റബാദ പുറത്തായി. ക്യാപ്റ്റൻ ടെംബാ ബാവുമ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയപ്പോള്‍ വെടിക്കെട്ട് ബാറ്റര്‍ ഡെവാള്‍ഡ് ബ്രെവിസിന് ടീമിലിടം ലഭിച്ചില്ല.
