നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തിറങ്ങും. 40 മുതൽ 50 വരെ സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുക; ഇതിൽ 36 സീറ്റുകളിൽ ധാരണയായിട്ടുണ്ട്. അന്തിമ തീരുമാനത്തിനായി വി.ഡി. സതീശൻ, സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നിവർ ഇന്ന് ഡൽഹിയിലെത്തും.
ആകെ 90 സീറ്റുകളിൽ മത്സരിക്കുന്ന കോൺഗ്രസ്, ബാക്കി സ്ഥാനാർത്ഥികളെ ബുധനാഴ്ചയോടെ പ്രഖ്യാപിക്കും.മത്സരിക്കണമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുന്ന കെ. സുധാകരനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമം തുടരുകയാണ്.
ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി അദ്ദേഹം ഡൽഹിയിലേക്ക് പോയേക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സിപിഎമ്മും സിപിഐയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച സാഹചര്യത്തിൽ, കോൺഗ്രസും പട്ടിക പുറത്തിറക്കാൻ സജ്ജമാണെന്ന് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും വ്യക്തമാക്കി.
കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം മാർച്ച് 16-ന് പുറപ്പെടുവിക്കും. ഏപ്രിൽ 9-ന് വോട്ടെടുപ്പും മെയ് 4-ന് വോട്ടെണ്ണലും നടക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 23 ആണ്; സൂക്ഷ്മപരിശോധന 24-നും പത്രിക പിൻവലിക്കാനുള്ള സമയം 26-നും അവസാനിക്കും. മെയ് 6-നുള്ളിൽ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കാനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം.
