കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന് കൊല്ലം അഡീഷനൽ സെഷൻസ് കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.
കേരള ചരിത്രത്തിൽ ആദ്യമായാണ് സർക്കാർ ആശുപത്രിയിൽ ജോലിക്കിടെ ഒരു വനിതാ ഡോക്ടർ കൊല്ലപ്പെടുന്നത്. വെളിയം സ്വദേശിയായ പ്രതിക്ക് ജഡ്ജി പി.എൻ. വിനോദാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്.
2023 മേയ് 10-ന് പുലർച്ചെ ചികിത്സയ്ക്കായി പൂയപ്പള്ളി പൊലീസ് എത്തിച്ച സന്ദീപ് അക്രമാസക്തനായി ഡോ. വന്ദന ദാസിനെ സർജിക്കൽ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
സ്കൂൾ അധ്യാപകനായിരുന്ന ഇയാളുടെ ആക്രമണത്തിൽ പോലീസുകാർക്കും ആശുപത്രി ജീവനക്കാർക്കും ഉൾപ്പെടെ അഞ്ചുപേർക്ക് പരുക്കേറ്റിരുന്നു. നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ഇപ്പോൾ കോടതി നിർണ്ണായക ശിക്ഷാവിധി പുറപ്പെടുവിച്ചത്.
