ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ പൂർണ്ണമായി തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾ തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനിലെ ഏറ്റവും വലിയ പവർ പ്ലാന്റുകൾ ഉൾപ്പെടെയുള്ളവ ലക്ഷ്യമിടുമെന്നാണ് ഭീഷണി. ഇതിന് മറുപടിയായി, തങ്ങളുടെ ഊർജ്ജ മേഖലയ്ക്ക് നേരെ ആക്രമ
ണമുണ്ടായാൽ മേഖലയിലെ അമേരിക്കയുടെ എല്ലാ ഊർജ്ജ, അടിസ്ഥാന സൗകര്യങ്ങളും തകർക്കുമെന്ന് ഇറാൻ സൈന്യവും പ്രഖ്യാപിച്ചു. യുഎസ്-ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം നാലാം ആഴ്ചയിലേക്ക് കടക്കുന്നതിനിടെയാണ് ഈ കടുത്ത നീക്കം.
ലോകത്തെ ഊർജ്ജ വിതരണത്തിന്റെ അഞ്ചിലൊന്ന് നടക്കുന്ന ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം യുദ്ധം തുടങ്ങിയത് മുതൽ സ്തംഭിച്ചിരിക്കുകയാണ്.
എന്നാൽ, അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും ഒഴികെ മറ്റെല്ലാവർക്കും പാത തുറന്നിട്ടുണ്ടെന്നാണ് ഇറാന്റെ നിലപാട്. സുരക്ഷിതമായ കപ്പൽ യാത്രയ്ക്കായി നിരവധി രാജ്യങ്ങൾ തങ്ങളെ സമീപിക്കുന്നുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും വ്യക്തമാക്കി.
യുദ്ധം അവസാനിപ്പിക്കാൻ ഇറാനുമായി പുതിയ ‘സമാധാന കരാറിന്’ ഡൊണാൾഡ് ട്രംപ് നീക്കം തുടങ്ങുന്നതായി റിപ്പോർട്ട്.
ഇതിനായി തന്റെ വിശ്വസ്തരായ ജാറെഡ് കുഷ്നറെയും സ്റ്റീവൻ വിറ്റ്കോഫിനെയും രഹസ്യ ചർച്ചകൾക്കായി ട്രംപ് ചുമതലപ്പെടുത്തി. മുൻപ് ‘അബ്രഹാം കരാറുകൾക്ക്’ നേതൃത്വം നൽകിയ കുഷ്നറിലൂടെ ഇറാന്റെ ഉന്നത പ്രതിനിധികളുമായി സംസാരിച്ച് സംഘർഷം ഒഴിവാക്കാനാണ് ട്രംപിന്റെ ലക്ഷ്യം.
