ഫെബ്രുവരി 28 മുതൽ ഇറാനിൽ 15,000-ത്തിലധികം ബോംബുകൾ വർഷിച്ചതായി ഇസ്രയേൽ വ്യക്തമാക്കി. എന്നാൽ, നെതന്യാഹുവിന്റെ ഇത്തരം നീക്കങ്ങൾ അമേരിക്കൻ സൈനികരെപ്പോലും അപകടത്തിലാക്കുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് മുന്നറിയിപ്പ് നൽകി.
യുഎസ് സൈനിക നീക്കങ്ങളെ ഇറാൻ അതീവ ജാഗ്രതയോടെ നിരീക്ഷിച്ചു വരികയാണ്.ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ആഗോള ഊർജ്ജ പ്രതിസന്ധിക്ക് കാരണമായി. ലോകത്തെ 20 ശതമാനം എണ്ണ-വാതക വിതരണത്തെയും ഇത് ബാധിച്ചതോടെ എണ്ണവില ബാരലിന് 100 ഡോളർ കടന്നു.
യുഎസ്-ഇസ്രയേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, തന്ത്രപ്രധാനമായ ഈ നാവികപാത ഭാഗികമായി അടച്ചതോടെ ലോകം വലിയൊരു സാമ്പത്തിക മാന്ദ്യത്തിന്റെ ഭീഷണിയിലാണ്.ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം നിയന്ത്രിക്കാൻ ഇറാൻ ഏർപ്പെടുത്തിയ അനൗദ്യോഗിക സംവിധാനമാണ് ഈ ‘ടോൾ ബൂത്ത്’.
ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന്റെ (IRGC) മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഈ ചെക്ക് പോസ്റ്റിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ഇറാൻ നികുതി ഈടാക്കുന്നുണ്ട്.
