അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമായി നേരിട്ട് ആശയവിനിമയം നടത്തിയതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി സ്ഥിരീകരിച്ചു.
ചൊവ്വാഴ്ച നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ, ഈ സന്ദേശങ്ങൾ കൈമാറുന്നതിനെ ഔദ്യോഗികമായ ‘ചർച്ചകൾ’ എന്ന് വിളിക്കാനാവില്ലെന്നും നിലവിൽ വാഷിംഗ്ടണുമായി നേരിട്ടുള്ള ചർച്ചകളൊന്നും നടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്തെ 20 ശതമാനം എണ്ണയും പ്രകൃതിവാതകവും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ (Strait of Hormuz) യുദ്ധാനന്തര ഭാവിയെക്കുറിച്ച് അബ്ബാസ് അരാഗ്ചി സംസാരിച്ചു.
കൂടാതെ, അമേരിക്കയുടെ ഭാഗത്തുനിന്ന് ഒരു കരസേനാ അധിനിവേശം ഉണ്ടായാൽ അതിനെ നേരിടാൻ ഇറാൻ സർവ്വസജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.അമേരിക്കയുമായുള്ള ചർച്ചകളിൽ ഒരിക്കലും “നല്ല അനുഭവം” ഉണ്ടായിട്ടില്ലെന്ന് അരാഗ്ചി വ്യക്തമാക്കി.
ട്രംപിന്റെ ആദ്യ ഭരണകാലത്ത് ആണവ കരാറിൽ നിന്ന് പിന്മാറിയതും, കഴിഞ്ഞ ഒമ്പത് മാസത്തെ ചർച്ചകൾക്കിടെ (2025 ജൂണിലും 2026 ഫെബ്രുവരി 28-ന് ആരംഭിച്ച ഇപ്പോഴത്തെ യുദ്ധത്തിലും) അമേരിക്ക ഇറാനെ ആക്രമിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ഒത്തുതീർപ്പിന് തൊട്ടടുത്താണെന്ന് ഒമാൻ അറിയിച്ചിരുന്ന സമയത്താണ് ഇപ്പോഴത്തെ യുദ്ധം തുടങ്ങിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി
