മുംബൈ ഇന്ത്യൻസിനെ ഏഴ് വിക്കറ്റിന് തകർത്ത് പഞ്ചാബ് കിങ്‌സ് ഐപിഎൽ പോയിന്റ് ടേബിളിൽ ഒന്നാമതെത്തി. മുംബൈ ഉയർത്തിയ 196 റൺസ് വിജയലക്ഷ്യം അർഷ്ദീപ് സിങ്ങിന്റെയും പ്രഭ്സിമ്രാൻ സിങ്ങിന്റെയും മികവിൽ 21 പന്തുകൾ ബാക്കിനിൽക്കെ പഞ്ചാബ് മറികടന്നു. വാംഖഡെയിൽ നടന്ന മത്സരത്തിലെ ഈ തകർപ്പൻ ജയം സീസണിലെ പഞ്ചാബിന്റെ നാലാം വിജയമാണ്.
മുംബൈക്കെതിരെ 35 പന്തിൽ 66 റൺസ് നേടി തിളങ്ങിയ പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഒരു അപൂർവ റെക്കോർഡും സ്വന്തമാക്കി. 2025 സീസൺ മുതൽ ഏറ്റവും കൂടുതൽ 50+ സ്‌കോറുകൾ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് ഒമ്പതാം അർധസെഞ്ച്വറിയോടെ ശ്രേയസ് കുറിച്ചത്.
ഈ പട്ടികയിൽ വിരാട് കോഹ്‌ലി മാത്രമാണ് ഇനി ശ്രേയസിന് മുന്നിലുള്ളത്.യശസ്വി ജെയ്‌സ്വാളിനെ (8) മറികടന്നാണ് ഒമ്പത് 50+ സ്‌കോറുകളുമായി ശ്രേയസ് അയ്യർ രണ്ടാമതെത്തിയത്. 10 അർധസെഞ്ച്വറികളുമായി വിരാട് കോഹ്‌ലിയാണ് പട്ടികയിൽ ഒന്നാമത്. പഞ്ചാബിനായി പ്രഭ്‌സിമ്രാൻ സിങ് (80) തിളങ്ങിയപ്പോൾ, മുംബൈ നിരയിൽ ക്വിന്റൺ ഡി കോക്ക് (112), നമൻ ധിർ (50) എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു. മുംബൈക്കായി അല്ലാ ഗസൻഫർ രണ്ട് വിക്കറ്റ് വീഴ്ത്തി.
