ഇറാഖിൽ ഇസ്രഈൽ രഹസ്യ സൈനിക താവളം സ്ഥാപിച്ചെന്ന റിപ്പോർട്ടുകളിൽ ഇറാഖ് പാർലമെൻ്റ് അന്വേഷണം ശക്തമാക്കുന്നു. ഇറാൻ്റെ ആവണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണങ്ങൾക്കായി ഈ താവളം ഉപയോഗിച്ചതായും, ഇതിനെക്കുറിച്ച് വിശദീകരണം നൽകാൻ രാജ്യത്തെ ആഭ്യന്തര, പ്രതിരോധ മന്ത്രിമാരെ പാർലമെൻ്റ് വിളിപ്പിച്ചതായുംറിപ്പോർട്ടുകളുണ്ട്.
പടിഞ്ഞാറൻ ഇറാഖിലെ മരുഭൂമിയിൽ നിർമിച്ച ഈ താവളം കണ്ടെത്താൻ ശ്രമിച്ച ഇറാഖി സൈനികർക്ക് നേരെ ഇസ്രഈൽ ആക്രമണം നടത്തിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇറാഖിലെ പടിഞ്ഞാറൻ മരുഭൂമിയിൽ ഇസ്രഈൽ താത്കാലിക എയർസ്ട്രിപ്പ് നിർമിച്ചെന്ന ഉപഗ്രഹ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദത്തിന് വഴിവെച്ചു.
മേഖലയിൽ അജ്ഞാത വിദേശ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഇറാഖി സൈനികൻ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. യു.എസ് സഹായത്തോടെ ഇസ്രഈൽ ഇറാഖ് വ്യോമമേഖല ഉപയോഗിച്ചെന്ന ആരോപണം ശക്തമായതോടെ, പാർലമെന്റ് അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി.
