തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ ടി. വീണയുടെ കമ്പനിയായ എക്സാലോജിക്കിന് സിഎംആർഎൽ (CMRL) നൽകിയ പ്രതിഫലത്തിൽ നിന്ന്, ശശിധരൻ കർത്തായുടെ കമ്പനിയായ ‘എംപവർ ഇന്ത്യ’യുടെ കടം വീട്ടിയതായി എസ്എഫ്ഐഒ (SFIO) റിപ്പോർട്ട്. സിഎംആർഎലിൽ നിന്ന് ലഭിച്ച 2.78 കോടി രൂപയിൽ 45 ലക്ഷം രൂപയാണ് ഇത്തരത്തിൽ എംപവർ ഇന്ത്യയിലേക്ക് കൈമാറിയത്.
സിഎംആർഎലിൽ നിന്ന് എക്സാലോജിക്കിന്റെ അക്കൗണ്ടിൽ പണമെത്തുമ്പോൾ, ദിവസങ്ങൾക്കകം ആ തുക എംപവർ ഇന്ത്യയ്ക്ക് കൈമാറിയിരുന്നതായി ബാങ്കിങ് രേഖകൾ വ്യക്തമാക്കുന്നു.
വീണയ്ക്ക് കർത്താ നൽകിയ വായ്പ തിരിച്ചടയ്ക്കാൻ പൊതുമേഖലാ കമ്പനിയായ സിഎംആർഎലിനെ ഉപയോഗിച്ചുവെന്നാണ് ഇതിലൂടെ തെളിയുന്നത്. ബാക്കി വന്ന 2.33 കോടി രൂപ വീണയുടെയും എക്സാലോജിക്കിന്റെയും പക്കലെത്തി. ബിസിനസ് വളർച്ചയ്ക്കായി ഉപയോഗിക്കാത്ത ഈ വൻ തുക എങ്ങോട്ട് പോയി എന്നതിനെക്കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
