ഇന്ത്യക്ക് ആവശ്യമായത്ര ക്രൂഡ് ഓയിൽ വിതരണം ചെയ്യാൻ തയ്യാറാണെന്ന് ഇന്ത്യയിലെ റഷ്യൻ അംബാസിഡർ ഡെനിസ് അലിപോവ്. റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിനെതിരെ അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും ഉപരോധങ്ങളും തീരുവകളും ഉപയോഗിച്ച് സമ്മർദ്ദം ശക്തമാക്കുന്നതിനിടയിലാണ് അലിപോവിന്റെ ഉറച്ച പ്രതികരണം.
ഇന്ത്യ എണ്ണ വാങ്ങുന്നത് റഷ്യയോടുള്ള ഔദാര്യമല്ലെന്നും മറിച്ച് രാജ്യത്തിന്റെ സ്വന്തം ഊർജ്ജ സുരക്ഷയും വികസനവും മുൻനിർത്തിയാണെന്നും എ.എൻ.ഐയോട് സംസാരിക്കവേ അദ്ദേഹം ചൂണ്ടിക്കാട്ടി. റഷ്യ നൽകുന്നതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് എണ്ണ നൽകാൻ ശേഷിയുള്ളവർക്ക് അത് നൽകാമെന്നും, അതിന് പകരം അനാവശ്യ ഉപരോധങ്ങളിലൂടെ ഇന്ത്യയെ പ്രതിരോധത്തിലാക്കാൻ ശ്രമിക്കുന്നത് ന്യായമല്ലെന്നും അദ്ദേഹം വ്യക്തമാക്കി

