നടി ലക്ഷ്മിപ്രിയക്കും ശ്വേതാ മേനോനുമെതിരായ പരാതിയിൽ നടി അൻസിബ ഹസൻ നേരിട്ട് ഹാജരാകാൻ എറണാകുളം മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. മൊഴി രേഖപ്പെടുത്തുന്നതിനായാണ് അടുത്ത മാസം 29-ന് മുമ്പ് ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ അപവാദപ്രചാരണം നടത്തുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തെന്ന് കാണിച്ച് അൻസിബ നേരത്തെ പാലാരിവട്ടം പോലീസിൽ പരാതി നൽകിയിരുന്നു.
എന്നാൽ, സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് പ്രകാരം കേസെടുക്കാൻ കഴിയില്ലെന്നും മാനനഷ്ടത്തിന് കോടതിയെ സമീപിക്കാമെന്നും കാണിച്ച് പോലീസ് റിപ്പോർട്ട് നൽകിയതോടെയാണ് അൻസിബ കോടതിയെ സമീപിച്ചത്. ഇതിനുമുമ്പും ടിനി ടോം, ലക്ഷ്മിപ്രിയ എന്നിവർക്കെതിരെ നൽകിയ പരാതികളിൽ പോലീസ് കേസ് എടുക്കാതിരുന്നപ്പോൾ അൻസിബ കോടതിയെ സമീപിക്കുകയും തുടർന്ന് കേസ് എടുക്കാൻ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.

