പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റനും ഹേഗിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യ-നെതർലൻഡ്സ് ബന്ധം ‘തന്ത്രപ്രധാന പങ്കാളിത്ത’ത്തിലേക്ക് ഉയർത്തി. ഇതിന്റെ ഭാഗമായി 2026-2030 കാലയളവിലേക്കുള്ള സംയുക്ത പ്രവർത്തനരേഖയ്ക്ക് ഇരുരാജ്യങ്ങളും അംഗീകാരം നൽകി.
കൊട്ടാരത്തിൽ രാജാവ് വില്യം അലക്സാണ്ടറിൽ നിന്ന് ഊഷ്മള സ്വീകരണം ഏറ്റുവാങ്ങിയ മോദി, ഡച്ച് പ്രധാനമന്ത്രിയുമായി നടത്തിയ ചർച്ചയിൽ പ്രതിരോധം, സുരക്ഷ, സ്വതന്ത്ര വ്യാപാരം എന്നിവയുൾപ്പെടെയുള്ള സുപ്രധാന ധാരണകളിൽ ഒപ്പുവെച്ചു.പുതിയ കരാറിന്റെ ഭാഗമായി വിദേശകാര്യ മന്ത്രിമാരുടെ നേതൃത്വത്തിൽ വർഷത്തിലൊരിക്കൽ അവലോകന യോഗങ്ങൾ ചേരും.
പുനരുപയോഗ ഊർജം, സെമികണ്ടക്ടർ, കൃഷി, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ മേഖലകളിൽ സംയുക്ത സംരംഭങ്ങൾ ആരംഭിക്കാനും നിക്ഷേപങ്ങൾ വേഗത്തിലാക്കാനും ഇരുരാജ്യങ്ങളും പ്രത്യേക സംവിധാനമൊരുക്കും. കൂടാതെ, കസ്റ്റംസ് വിവരവിനിമയം കാര്യക്ഷമമാക്കാനും നിയമവിരുദ്ധ വ്യാപാരം തടയാനുമുള്ള സഹകരണ കരാറിലും ഒപ്പുവെച്ചിട്ടുണ്ട്.
