ഇറാനിലെ ബന്ദർ അബ്ബാസ് പ്രവിശ്യയിൽ യുഎസ് അപ്രതീക്ഷിത ആക്രമണം നടത്തിയെങ്കിലും, ആഗോള ഓഹരി വിപണികൾ പോസിറ്റീവ് പ്രതികരണവുമായി മുന്നോട്ട്. ഇറാൻ പ്രത്യാക്രമണത്തിന് മുതിരാത്തതും ഖത്തറിന്റെ മധ്യസ്ഥതയിൽ യുഎസുമായി പരോക്ഷ ചർച്ചകൾ പുരോഗമിക്കുന്നതുമാണ് നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുന്നത്.
സമാധാന ഡീലിന്റെ ഭാഗമായി ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ മരവിപ്പിച്ച ഇറാന്റെ 2400 കോടി ഡോളർ ആസ്തികൾ വിട്ടുനൽകാൻ യുഎസ് തയ്യാറായേക്കുമെന്നാണ് സൂചന.
ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഖാലിബാഫിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഇതിനായി ഖത്തറിലുണ്ട്. മരുന്ന് ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ വാങ്ങാൻ ഈ തുക വിനിയോഗിക്കുമെന്നാണ് ഇറാന്റെ നിലപാട്. ഡീൽ ഒപ്പുവയ്ക്കുന്ന വേളയിൽ 1200 കോടി ഡോളറും, ബാക്കി തുക 60 ദിവസത്തിനകവും നൽകണമെന്നാണ് ഇറാന്റെ ആവശ്യമെങ്കിലും യുഎസ് ഇതുവരെ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
