വാഷിങ്ടൺ: പശ്ചിമേഷ്യയിൽ യു.എസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ, ലോകമെമ്പാടുമുള്ള അമേരിക്കൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം (Worldwide Caution) നൽകി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ്. സ്ഥിതിഗതികൾ സങ്കീർണ്ണമാണെന്നും മേഖലയ്ക്ക് പുറത്തുള്ള നയതന്ത്ര സ്ഥാപനങ്ങൾക്കും സൗകര്യങ്ങൾക്കും നേരെ ആക്രമണ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
യു.എസ് വ്യോമതാവളങ്ങളെ ലക്ഷ്യമിട്ട് കുവൈത്ത്, ജോർദാൻ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങൾക്ക് നേരെ ഇറാൻ വൻതോതിൽ മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടതിനെത്തുടർന്ന് മൂന്ന് യു.എസ് സൈനികർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മറുപടിയായി, ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും ഇറാന്റെ പ്രവിശ്യകളിലെ സൈനിക-മിസൈൽ കേന്ദ്രങ്ങൾ തകർക്കുന്നതിനുമായി യു.എസ് സെൻട്രൽ കമാൻഡ് ആക്രമണം ശക്തമാക്കിയിട്ടുണ്ട്. നിലവിൽ അമേരിക്കയുമായി പൂർണ്ണതോതിലുള്ള യുദ്ധത്തിലാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ പ്രഖ്യാപിച്ചതോടെ മേഖലയിലെ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്.

