ടെൽ അവീവ്: ഇറാനു പിന്നാലെ ഈജിപ്തിനെയും തുർക്കിയെയും ലക്ഷ്യമിട്ട് ഇസ്രയേൽ വൻ യുദ്ധങ്ങൾക്ക് സജ്ജമാകണമെന്ന് മുൻ ഇസ്രയേൽ ചാരൻ ജോനാഥൻ പൊള്ളാർഡ്. പശ്ചിമേഷ്യയിൽ വരാനിരിക്കുന്നത് വലിയൊരു കൊടുങ്കാറ്റാണെന്നും ഇസ്രയേൽ നാഷണൽ ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം മുന്നറിയിപ്പ് നൽകി.
നാറ്റോ അംഗമായ തുർക്കിയുമായുള്ള യുദ്ധം ഇറാനേക്കാൾ കഠിനമായിരിക്കുമെന്നും അവരുടെ സൈനിക ശേഷി താൻ നിരീക്ഷിച്ചിട്ടുണ്ടെന്നും പൊള്ളാർഡ് വ്യക്തമാക്കി.അമേരിക്കയിൽ ജനിച്ച പൊള്ളാർഡ് ഇസ്രയേലിനായി ചാരവൃത്തി നടത്തിയതിന് 30 വർഷം യു.എസ് ജയിലിൽ കഴിഞ്ഞിട്ടുണ്ട്. 2015-ൽ മോചിതനായ ശേഷം ഇസ്രയേലിലേക്ക് കുടിയേറിയ ഇദ്ദേഹം, ഫലസ്തീൻ വിരുദ്ധ പ്രസ്താവനകളിലൂടെ തീവ്ര വലതുപക്ഷ ഇസ്രയേൽ മന്ത്രി ഇറ്റാമർ ബെൻഗ്വിറിനെ പരസ്യമായി പിന്തുണയ്ക്കുന്ന വ്യക്തി കൂടിയാണ്.
