ഫിഫ ലോകകപ്പ് വേദികളിൽ കരിബീയൻ കരുത്തുമായി എത്തുന്ന ഹെയ്ത്തി ടീമിന്റെ ജേഴ്സിയെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിലും കായിക ലോകത്തും സജീവമാണ്. പോളണ്ടിന്റെ ദേശീയ പതാകയെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള വെളുപ്പും ചുവപ്പും ഡിസൈൻ ഹെയ്ത്തി തങ്ങളുടെ ജേഴ്സിയിൽ ഉൾപ്പെടുത്തിയത് രണ്ട് നൂറ്റാണ്ടിലധികം പഴക്കമുള്ള ഒരു ചരിത്രപരമായ കടപ്പാടിന്റെ ഓർമ്മപ്പെടുത്തലായാണ്.
19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഫ്രഞ്ച് അധിനിവേശത്തിനെതിരെ ഹെയ്ത്തിയിൽ സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ടപ്പോൾ, പ്രക്ഷോഭം അടിച്ചമർത്താൻ നെപ്പോളിയൻ ബോണപ്പാർട്ട് അയച്ച അയ്യായിരത്തോളം പോളിഷ് സൈനികർ ഹെയ്ത്തിക്കാരുടെ ദുരവസ്ഥ കണ്ട് അവർക്കൊപ്പം ചേരുകയായിരുന്നു.
1804-ൽ ഹെയ്ത്തി സ്വാതന്ത്ര്യം നേടിയപ്പോൾ ഈ പോളിഷ് സൈനികരുടെ പങ്ക് രാജ്യം എന്നും ആദരവോടെയാണ് സ്മരിച്ചത്. ഈ വർഷത്തെ ലോകകപ്പിന് പോളണ്ട് യോഗ്യത നേടാത്ത പശ്ചാത്തലത്തിൽ കൂടിയാണ് ഹെയ്ത്തി ഈ സ്മരണ പുതുക്കിയത്. എന്നാൽ, ഫിഫയുടെ കടുത്ത നിർദ്ദേശങ്ങളെത്തുടർന്ന് വിപ്ലവ ചരിത്രവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ഘടകങ്ങൾ ഒഴിവാക്കാൻ ടീം തങ്ങളുടെ ഒഫീഷ്യൽ ജേഴ്സിയിൽ ഒടുവിൽ മാറ്റങ്ങൾ വരുത്തുകയായിരുന്നു.

