തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വികസനവുമായി ബന്ധപ്പെട്ട് 13,000 കോടി രൂപയുടെ വിദേശ നിക്ഷേപം എത്തുന്നതിനെക്കുറിച്ച് സംസ്ഥാന സർക്കാരിന് ഔദ്യോഗികമായി വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കി.

പ്രമുഖ ഷിപ്പിങ് കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കോർപ്പറേഷൻ (എം.എസ്.സി) അദാനി ഗ്രൂപ്പുമായി ചേർന്ന് വിഴിഞ്ഞത്ത് നിക്ഷേപം നടത്താൻ ഒരുങ്ങുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ, അദാനി ഗ്രൂപ്പ് ഇക്കാര്യത്തിൽ സർക്കാരിനോട് ചർച്ച നടത്തുകയോ അനുമതി തേടുകയോ ചെയ്തിട്ടില്ല.

കരാർ പ്രകാരം 2080-ൽ തുറമുഖത്തിന്റെ പൂർണാവകാശം കേരളത്തിന് ലഭിക്കേണ്ടതാണെന്നും, ഇത്തരം വൻ നിക്ഷേപങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി അനിവാര്യമാണെന്നും ചോദ്യോത്തരവേളയിൽ മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

വിഴിഞ്ഞം പോർട്ട് സിറ്റിയും ‘വിഷൻ സമുദ്ര’യും സംസ്ഥാനത്തിന്റെ രണ്ടാംതലമുറ വികസനത്തിന് കരുത്തുപകരുമെന്നും അഴീക്കൽ, ബേപ്പൂർ തുറമുഖങ്ങളുടെ വികസനത്തിനും മുൻഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *