കണ്ണൂർ: വിവാദമായ മാസപ്പടി കേസിൽ അന്വേഷണം ഊർജിതമാക്കി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി). അന്വേഷണത്തിൻ്റെ ഭാഗമായി ടി. വീണയുടെ കണ്ണൂർ പിണറായിയിലുള്ള ഭൂമിയിൽ ഇ.ഡി ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം നേരിട്ടെത്തി പരിശോധന നടത്തി. ഭൂമിയുടെ ആധാരവുമായി പിണറായി വില്ലേജ് ഓഫീസിലെത്തിയ ഉദ്യോഗസ്ഥർ, വില്ലേജ് ഓഫീസറുടെ സഹായത്തോടെയാണ് പിണറായിയിലെ വീടിന് സമീപത്തുള്ള 80 സെൻ്റ് ഭൂമിയിൽ പരിശോധന പൂർത്തിയാക്കിയത്.
സ്ഥലത്തിൻ്റെ അളവുകളും വിവരങ്ങളും ശേഖരിച്ച സംഘം, ഭൂമിയുടെ നികുതി അടച്ചതുൾപ്പെടെയുള്ള പ്രധാന രേഖകൾ കൈക്കലാക്കിയിട്ടുണ്ട്. ഏത് വർഷമാണ് ഭൂമി വാങ്ങിയതെന്നും എത്ര തുകയ്ക്കാണ് ഇടപാട് നടന്നതെന്നും അറിയാനാണ് ഇ.ഡി പരിശോധന നടത്തിയത്.
കേസിൽ വീണയെ ഇതിനോടകം തന്നെ രണ്ട് തവണ ഇ.ഡി ചോദ്യം ചെയ്തിരുന്നു. നേരത്തെ വീണയുടെ ബാങ്ക് ലോക്കറുകൾ ഉൾപ്പെടെ പരിശോധിച്ച അന്വേഷണസംഘം,പിണറായിയിലെ ഭൂമി പരിശോധനയ്ക്ക് ശേഷം വീണയെ മൂന്നാം തവണയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.

