തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ വ്യക്തത വരുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. അദാനി ഗ്രൂപ്പിന്റെ ഓഹരികൾ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിക്ക് (എം.എസ്.സി) കൈമാറാനുള്ള നീക്കത്തിൽ സംസ്ഥാന സർക്കാർ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും നിലവിൽ യാതൊരുവിധ ഓഹരി കൈമാറ്റവും നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിഴിഞ്ഞം വിഷയത്തിൽ വസ്തുതകളറിയാതെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചവർ ജനങ്ങൾക്ക് മുന്നിൽ നാണംകെട്ട് തലയിൽ മുണ്ടിട്ടു പോകേണ്ടി വരുമെന്നും അദ്ദേഹം പരിഹസിച്ചു.
മുൻകൂർ അനുമതിയില്ലാതെ കൈമാറ്റം സാധ്യമല്ല’
തുറമുഖത്തിന്റെ പൂർണ്ണമായ ഉടമസ്ഥാവകാശം സംസ്ഥാന സർക്കാരിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്. നിലവിലുള്ള കൺസഷൻ അഗ്രിമെന്റ് (Concession Agreement) പ്രകാരം 25 ശതമാനത്തിലധികം ഓഹരികൾ കൈമാറാൻ സർക്കാരിന്റെ മുൻകൂർ അനുമതി അത്യാവശ്യമാണ്.
സർക്കാരിന്റെ മുൻകൂർ അപ്രൂവൽ ഇല്ലാതെ ഒരു തരത്തിലുള്ള ഓഹരി കൈമാറ്റവും അവിടെ നടത്താൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അദാനി ഗ്രൂപ്പ് ഔദ്യോഗികമായി അനുമതിക്കായി കത്ത് നൽകിയാൽ മാത്രമേ സർക്കാർ അത് പരിശോധിക്കുകയുള്ളൂവെന്നും അതുവരെ യാതൊരു നടപടിയും സംസ്ഥാനത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

