ജറുസലേം: ഓസ്കാർ പുരസ്കാര ജേതാവായ പലസ്തീൻ സംവിധായകനെ ഇസ്രയേൽ സൈന്യം അറസ്റ്റ് ചെയ്തതായി ആരോപണം. ‘നോ അദർ ലാൻഡ്’ എന്ന ഡോക്യുമെന്ററിയുടെ സംവിധായകൻ ഹംദാൻ ബല്ലാലിനെയാണ് ഇസ്രയേൽ സൈന്യം പിടികൂടിയത്.
വെസ്റ്റ് ബാങ്കിലെ ഗ്രാമങ്ങളുടെ മോശം അവസ്ഥയെ പറ്റി വിവരിക്കുന്ന ഡോക്യുമെന്ററിയാണ് ‘നോ അദർ ലാൻഡ്. നാല് സംവിധായകർ ചേർന്നാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തത്.
അതിലൊരാളാണ് ഹംദാൻ ബല്ലാൽ. മറ്റൊരു സംവിധായ യുവാൽ എബ്രഹാമാണ് ഇസ്രയേൽ സൈന്യം ഹംദാനെ ആക്രമിച്ചെന്നും അറസ്റ്റ് ചെയ്തുവെന്നും ആരോപിച്ച് രംഗത്തെത്തിയത്.ഏകദേശം 15 പേരോളം സംഘത്തിലുണ്ടായിരുന്നതായി ദൃക്സാക്ഷികളായ അഞ്ച് ജൂത അമേരിക്കൻ ആക്ടിവിസ്റ്റുകൾ പൊലീസിനോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്.
സായുധ കുടിയേറ്റക്കാർക്ക് പുറമെ ഒരു കൂട്ടം സൈനികരും സംഭവസ്ഥലത്ത് എത്തിയതായും ഹംദാനെ പിടകൂടിയതായും ദൃക്സാക്ഷികൾ പറഞ്ഞു. ഹംദാന്റെ കാർ കല്ലുകൊണ്ട് അടിച്ചു തകർക്കുകയും ടയറ് കുത്തിപ്പൊട്ടിക്കുകയും ചെയ്തിട്ടുണ്ട്.
കാറിന്റെ എല്ലാ ജനാലകളും വിൻഡ്ഷീൽഡുകളും തകർന്നിട്ടുണ്ടെന്നും വിവരമുണ്ട്.വീട്ടിലെത്തിയാണ് സൈന്യം ഹംദാനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തതിന് പിന്നാലെ ഹംദാനെ അവർ മർദ്ദിച്ചിട്ടുണ്ട്. തലയിലും വയറ്റിലും മുറിവുകളുണ്ട്. ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. അത് രക്തസ്രാവത്തിന് കാരണമായിട്ടുണ്ട്.