കൊച്ചി: അടിമാലി മണ്ണിടിച്ചിൽ ഗുരുതര പരിക്കേറ്റ സന്ധ്യയുടെ ചികിത്സ ചെലവ് മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഏറ്റെടുക്കും. സന്ധ്യയുടെ സഹോദരൻ സന്ദീപിന്റെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. കാലിലെ മസിലുകൾ ചതഞ്ഞരഞ്ഞതിനാൽ സന്ധ്യയുടെ ഇടതു കാൽ മുട്ടിന് താഴെനിന്ന് മുറിച്ചുമാറ്റിയിരുന്നു.
നിസ്സഹായരായ ബന്ധുക്കൾ സഹായം തേടി മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ ഫൗണ്ടേഷനെ സമീപിക്കുകയായിരുന്നു. തുടർന്ന് മമ്മൂട്ടി നേരിട്ട് സന്ധ്യയുടെ ചികിത്സ നടക്കുന്ന എറണാകുളത്തെ രാജഗിരി ആശുപത്രി അധികൃതരുമായി സംസാരിക്കുകയും ചികിത്സാച്ചെലവുകൾ പൂർണമായും ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിക്കുകയുമായിരുന്നു.
സന്ധ്യയുടെ ചികിത്സാ ചിലവ് സംബന്ധിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ ദേശീയ പാത അതോറിറ്റി പ്രൊജക്ട് ഡയക്ടർക്ക് നിർദേശം നൽകിയതായാണ് വിവരം. അടിയന്തര സഹായം ഇന്ന് കൈമാറിയേക്കും.
ഇടുക്കി ജില്ലാ ഭരണകൂടം ദേശീയപാത അധികൃതരുമായി സംസാരിച്ചു. കുടുംബത്തിന്റെ ദയനീയ അവസ്ഥ സഹോദരൻതുറന്ന് പറഞ്ഞിരുന്നു. പുനരധിവാസം ചർച്ച ചെയ്യാൻ വെള്ളിയാഴ്ച കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേരും.
