ഹൈദരാബാദിനെതിരായ മത്സരത്തിൽ സഞ്ജു സാംസണിന്റെ കൃത്യമായ ഇടപെടൽ ശ്രദ്ധേയമായി. മികച്ച ഫോമിലായിരുന്ന അഭിഷേക് ശർമയെ പുറത്താക്കാൻ സഞ്ജു എടുത്ത ഡിആർഎസ് തീരുമാനമാണ് നിർണായകമായത്. ജെയ്മി ഓവർടൻ എറിഞ്ഞ പന്തിൽ വിക്കറ്റ് കീപ്പർ സഞ്ജു മാത്രം അപ്പീൽ ചെയ്യുകയും റിവ്യൂവിലൂടെ അഭിഷേക് പുറത്താണെന്ന് തെളിയുകയുമായിരുന്നു.
സഞ്ജുവിന്റെ ഈ പക്വതയാർന്ന നീക്കം മത്സരത്തിൽ സൺറൈസേഴ്സിന് വലിയ തിരിച്ചടിയായി.പന്ത് ബാറ്റിൽ തട്ടിയെന്ന് ഉറപ്പിച്ച സഞ്ജു, റിവ്യൂ എടുക്കാൻ ചെന്നൈ ക്യാപ്റ്റൻ ഋതുരാജിനെ നിർബന്ധിക്കുകയായിരുന്നു. സഞ്ജുവിന്റെ ആത്മവിശ്വാസത്തിന് മുന്നിൽ ഋതുരാജ് വഴങ്ങിയതോടെ തേർഡ് അംപയർ ഔട്ട് വിധിച്ചു.
നേരത്തെ കൈവിട്ട വിക്കറ്റ് സഞ്ജുവിന്റെ ബുദ്ധിപരമായ നീക്കത്തിലൂടെ തിരിച്ചുപിടിക്കാനായതിന്റെ ആവേശത്തിലായിരുന്നു ചെന്നൈ ആരാധകർ. 22 പന്തിൽ 59 റൺസെടുത്ത അഭിഷേകിന്റെ പുറത്താകൽ മത്സരത്തിൽ നിർണായകമായി.
