ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷങ്ങൾക്ക് പരിഹാരം കാണാനുള്ള മധ്യസ്ഥ ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെ, പശ്ചിമേഷ്യയിൽ ചെങ്കടൽ കേന്ദ്രീകരിച്ച് നടക്കുന്ന ഹൂതി ആക്രമണങ്ങൾ ആഗോള വിപണിയിൽ വീണ്ടും ആശങ്ക ഉയർത്തുന്നു. ചെങ്കടലിൽ ഇന്ത്യൻ ചരക്കുകപ്പലിനു നേരെ നടന്ന ആക്രമണമടക്കം സമാധാന ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്.
ഇതിനിടെ, ഹോർമുസ് കടലിടുക്ക് തുറക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടായേക്കുമെന്ന വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ഇറാനും യുഎസും വീണ്ടും വെടിനിർത്തൽ കരാറിലെത്താൻ വഴിയൊരുക്കുന്ന ഈ കരാർ പ്രകാരം ഹോർമുസിലൂടെയുള്ള കപ്പൽ ഗതാഗതത്തിൽ ഇറാന് കൂടുതൽ നിയന്ത്രണങ്ങൾ ലഭിച്ചേക്കും.
ഇറാനും ഒമാനും നിശ്ചയിക്കുന്ന പ്രത്യേക പാതകളിലൂടെയാവും കപ്പലുകൾ കടന്നുപോവുകയെന്നും ആദ്യ 60 ദിവസത്തേക്ക് ടോൾ ഈടാക്കില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

