ലഹരിമരുന്നുകൾക്കെതിരെ പോലീസ് ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധന ശക്തമാക്കിയതോടെ സംസ്ഥാനത്ത് ബെവറേജസ് കോർപ്പറേഷൻ (ബെവ്കോ) വഴിയുള്ള ഓണക്കാല മദ്യവിൽപ്പനയിൽ വൻ വർധന രേഖപ്പെടുത്തി. ഓണത്തോടനുബന്ധിച്ച് ഈ മാസം 18 മുതൽ 20 വരെയുള്ള ആദ്യ മൂന്ന് ദിവസങ്ങളിൽ മാത്രം 232.99 കോടി രൂപയുടെ മദ്യമാണ് ബെവ്കോ ഔട്ട്‌ലെറ്റുകൾ വഴി വിറ്റഴിച്ചത്.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 209.89 കോടി രൂപയുടെ വിൽപ്പന നടന്ന സ്ഥാനത്ത് ഇത്തവണ 23.1 കോടി രൂപയുടെ അധിക വർധനവാണുണ്ടായത്.
ഓപ്പറേഷൻ തൂഫാൻ വഴി മയക്കുമരുന്നിന്റെ ലഭ്യത കുറഞ്ഞതാണ് ആളുകൾ മദ്യത്തിലേക്ക് തിരിയാൻ കാരണമെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. വിൽപ്പനയിൽ 90 ലക്ഷം രൂപയുടെ കളക്ഷനുമായി പെരിന്തൽമണ്ണ ഔട്ട്‌ലെറ്റാണ് ഒന്നാമത്. തിരൂർ (78 ലക്ഷം), ചാലക്കുടി (62 ലക്ഷം), ചേർത്തല (62 ലക്ഷം) എന്നിവയാണ് തൊട്ടുപിന്നിലുള്ള മറ്റ് പ്രധാന ഔട്ട്‌ലെറ്റുകൾ.
അതേസമയം, ലഹരിവിരുദ്ധ ഡ്രൈവിന്റെ ഭാഗമായി ഇതുവരെ 9,345 കേസുകൾ രജിസ്റ്റർ ചെയ്യുകയും 10,085 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പരിശോധനകളിൽ 8.28 കിലോഗ്രാമിലധികം എം.ഡി.എം.എയും, 1,032 കിലോഗ്രാമോളം കഞ്ചാവും, 515 ഗ്രാമിലധികം ഹെറോയിനും പോലീസ് പിടിച്ചെടുത്തു.

