വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ദളപതി 69’. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അവസാനമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. തെന്നിന്ത്യ മുഴുവൻ ഉറ്റുനോക്കുന്ന സിനിമയുടെ വിദേശ റൈറ്റ്സിനെ കുറിച്ചുള്ള അപ്ഡേറ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ദളപതി 69 ന്റെ ഓവർസീസ് തിയേറ്റർ റൈറ്റ്സ് റെക്കോർഡ് തുകയ്ക്ക് ഫാർസ് സ്വന്തമാക്കിയതായാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏകദേശം 78 കോടിക്കാണ് സിനിമയുടെ അവകാശം വിറ്റുപോയിരിക്കുന്നത്. ഒരു തമിഴ് സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയായിരിക്കും ഇത്. വിജയ് ചിത്രം ലിയോയെ മറികടന്നാണ് സിനിമ ഈ നേട്ടം കൈവരിച്ചത്.
66 കോടിക്കായിരുന്നു ലിയോയുടെ ഓവർസീസ് അവകാശം വിറ്റുപോയത്. ദളപതി 69 ന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഓവർസീസ് വിറ്റുപോയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.സിനിമയുടെ രണ്ടാം ഷെഡ്യൂൾ ഇപ്പോൾ ചെന്നൈയിൽ നടന്നുകൊണ്ടിരിക്കുകയാണ്.
തമിഴക വെട്രി കഴകത്തിന്റ മാനാടുമായി ബന്ധപ്പെട്ട് ഇടവേളയെടുത്തിരുന്ന വിജയ്യും ഈ ഷെഡ്യൂളിൽ ജോയിൻ ചെയ്തിട്ടുണ്ട്. ഹൈ വോൾടേജ് ഗാനം ഉൾപ്പെടുന്നതായിരുന്നു ആദ്യ ഷെഡ്യൂളെങ്കിൽ പ്രധാനപ്പെട്ട രംഗങ്ങൾ ഉൾപ്പടുന്നതായിരിക്കും രണ്ടാം ഷെഡ്യൂൾ.
അടുത്ത മാസത്തോടെ ഈ ഷെഡ്യൂൾ പൂർത്തിയാക്കാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. 2025 ന്റെ തുടക്കത്തിൽ തന്നെ രണ്ടാം ഷെഡ്യൂൾ ആരംഭിക്കാനും മെയ് മാസത്തോടെ ചിത്രീകരണം പൂർത്തിയാക്കുന്നതിനുമാണ് അണിയറപ്രവർത്തകർ പദ്ധതിയിട്ടിരിക്കുന്നത് എന്നാണ് സൂചന2025 ഒക്ടോബറിൽ ദീപാവലിക്കാണ് ദളപതി 69 റിലീസ് ചെയ്യുക.
കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയാണ് ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമി, ലോഹിത് എൻ കെ എന്നിവരാണ് സിനിമയുടെ സഹനിർമ്മാതാക്കൾ. അനിരുദ്ധ് ആണ് സംഗീതം നൽകുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന സിനിമയിൽ പൂജ ഹെഗ്ഡെയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മലയാളി താരം മമിത ബൈജു, ബോളിവുഡ് താരം ബോബി ഡിയോൾ, പ്രകാശ് രാജ്, പ്രിയാമണി, ഗൗതം മേനോൻ തുടങ്ങി നിരവധി പേരാണ് ദളപതി 69 ൽ അഭിനയിക്കുന്നത്

