ടെഹ്റാൻ: അമേരിക്കയും ഇസ്രയേലും മുന്നോട്ട് വെച്ച കടുത്ത സമാധാന വ്യവസ്ഥകളിലൊന്നിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി ഇറാൻ. രാജ്യത്തിന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഒരു കാരണവശാലും വിദേശത്തേക്ക് അയക്കില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മുജ്താബ ഖൊമേനി പ്രഖ്യാപിച്ചു. വെടിനിർത്തൽ ചർച്ചകളിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് വെച്ച ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്നിനാണ് ഇതോടെ തിരിച്ചടിയേറ്റിരിക്കുന്നത്.
അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സാണ് ഇറാന്റെ ഈ പുതിയ നീക്കം പുറത്തുവിട്ടത്.നിലവിലെ സമാധാന ചർച്ചകളിൽ ഇറാന്റെ പക്കലുള്ള 400 കിലോഗ്രാമിലധികം വരുന്ന സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം പൂർണ്ണമായും രാജ്യാന്തര സമൂഹത്തിന് കൈമാറണമെന്നായിരുന്നു യു.എസിന്റെ പ്രധാന ആവശ്യം.
കൂടാതെ യുദ്ധം മൂലം ഇറാനുണ്ടായ നാശനഷ്ടങ്ങൾക്ക് അമേരിക്ക നഷ്ടപരിഹാരം നൽകില്ലെന്ന നിലപാടും ട്രംപ് ഭരണകൂടം മുന്നോട്ട് വെച്ചിരുന്നുഎന്നാൽ യുറേനിയം ശേഖരം വിദേശത്തേക്ക് മാറ്റുന്നത് രാജ്യത്തിന്റെ പ്രതിരോധ സുരക്ഷയെ ബാധിക്കുമെന്നും, യു.എസിന്റെയും ഇസ്രയേലിന്റെയും ഭാവി ആക്രമണങ്ങൾക്ക് ഇത് വഴിതുറക്കുമെന്നുമാണ് ഇറാന്റെ വിലയിരുത്തൽ.
ഇറാന്റെ ആണവായുധ നിർമ്മാണ ശേഷി പൂർണ്ണമായും ഇല്ലാതാക്കാതെ യുദ്ധം അവസാനിക്കില്ലെന്ന കർശന നിലപാടിലാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇതോടെ നിലവിലെ വെടിനിർത്തൽ ചർച്ചകൾ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്.
