പട്ന: ബിഹാറിലെ മുസാഫർപൂരിൽ സ്വകാര്യ ആശുപത്രിയിലുണ്ടായ വൻ തീപിടിത്തത്തിൽ പത്ത് രോഗികൾ മരിച്ചു. ബ്രഹ്മപുരയിലെ ‘പ്രസാദ് ആശുപത്രി’യുടെ അഞ്ചാം നിലയിലുള്ള തീവ്രപരിചരണ വിഭാഗത്തിലാണ് (ഐസിയു) വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെ അപകടമുണ്ടായത്.
എയർ കണ്ടീഷണറിലെ ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ തീപിടിത്തത്തെ തുടർന്ന് മുറിയിൽ വിഷപ്പുക പടരുകയായിരുന്നു. അഗ്നിശമന സേനയും ദ്രുതകർമ്മ സേനയും ചേർന്ന് ഇരുപതോളം രോഗികളെ രക്ഷപ്പെടുത്തി സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.
അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുള്ളതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം. മരിച്ചവരുടെ കുടുംബങ്ങൾക്ക് ബിഹാർ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.

