കാൻസാസ് സിറ്റി: ലോകകപ്പ് നിലനിർത്താനുള്ള പോരാട്ടത്തിൽ അർജന്റീനയ്ക്ക് സ്വപ്നതുല്യമായ തുടക്കം. ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ തകർപ്പൻ ഹാട്രിക്കിന്റെ കരുത്തിൽ ആദ്യ മത്സരത്തിൽ അർജന്റീന അൾജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു. മത്സരത്തിന്റെ 17, 60, 76 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകൾ.
ഒരു ലോങ് റേഞ്ചർ, റീബൗണ്ട് ലക്ഷ്യത്തിലെത്തിച്ച ഫിനിഷ്, ഒടുവിൽ സ്വതസിദ്ധമായ ഇടങ്കാലൻ ഷോട്ട് എന്നിവയിലൂടെയാണ് താരം ഹാട്രിക് പൂർത്തിയാക്കിയത്.ലയണൽ മെസ്സിയുടെ കരിയറിലെ ആദ്യ ലോകകപ്പ് ഹാട്രിക്കാണിത്. ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയ്ക്ക് ശേഷം ലോകകപ്പിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ അർജന്റീന താരം കൂടിയായി മെസ്സി മാറിയിരിക്കുകയാണ്.
ഈ പ്രകടനത്തോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ജർമ്മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ (16 ഗോളുകൾ) റെക്കോർഡിനൊപ്പമെത്താനും മെസ്സിക്ക് സാധിച്ചു. കൂടാതെ, അർജന്റീന ജേഴ്സിയിൽ മെസ്സിയുടെ 200-ാം അന്താരാഷ്ട്ര മത്സരമായിരുന്നു ഇത്

