ന്യൂഡൽഹി: ഇന്ത്യയുടെ ടി20 നായകസ്ഥാനത്ത് സൂര്യകുമാർ യാദവ് തുടരുമോ എന്നതിൽ അനിശ്ചിതത്വം. സൂര്യക്ക് പകരം സഞ്ജു സാംസണിനെ നായകനാക്കാൻ പരിഗണിക്കുന്നതായാണ് സൂചന.
അഫ്ഗാനിസ്ഥാൻ പരമ്പരയ്ക്കുള്ള ടീമിനെ തിരഞ്ഞെടുക്കാൻ ചൊവ്വാഴ്ച ഗുവാഹത്തിയിൽ ചേരുന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിൽ കോച്ച് ഗൗതം ഗംഭീറിന്റെ നിലപാട്ഇക്കാര്യത്തിൽ നിർണായകമാകും. ടി20 ലോകകപ്പിന് ശേഷം നടക്കുന്ന ആദ്യ സെലക്ഷൻ യോഗമാണിത്.
റിഷഭ് പന്തിന്റെ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ സ്ഥാനവും സെലക്ഷൻ കമ്മിറ്റി ചർച്ച ചെയ്തേക്കും. ഐപിഎല്ലിൽ ലഖ്നൗ ടീമിനെ നയിച്ച പന്തിന്റെ നായകത്വത്തിൽ ബിസിസിഐക്ക് ആശങ്കയുണ്ട്.
പന്തിനെപ്പോലൊരു മാച്ച് വിന്നറെ നഷ്ടപ്പെടുത്താൻ ഇന്ത്യക്ക് കഴിയില്ലെങ്കിലും, കൂടുതൽഉത്തരവാദിത്തങ്ങൾ നൽകുമ്പോൾ ബാറ്റിങ്ങിൽ ശരിയായ തീരുമാനങ്ങളെടുക്കാൻ അദ്ദേഹത്തിന് സാധിക്കുന്നില്ലെന്നാണ് ബിസിസിഐ വൃത്തങ്ങൾ നൽകുന്ന സൂചന.
ഐപിഎൽ 2026 സീസണിൽ ചെന്നൈ സൂപ്പർ കിങ്സിലെത്തിയ ശേഷമുള്ള മികച്ച ബാറ്റിങ് ഫോമും രാജസ്ഥാൻ റോയൽസിനെ നയിച്ചുള്ള പരിചയസമ്പത്തുമാണ് സഞ്ജു സാംസണെ ഇന്ത്യൻ ടി20 നായകസ്ഥാനത്തേക്ക് പരിഗണിക്കാൻ കാരണം. ടി20 ലോകകപ്പിലെ മികച്ച പ്രകടനത്തോടെ ടൂർണമെന്റിലെ മികച്ച കളിക്കാരനായിതിരഞ്ഞെടുക്കപ്പെട്ട സഞ്ജു നിലവിൽ മികച്ച ഫോമിലാണ്.
ലോകകപ്പിൽ 320-ലധികം റൺസ് നേടിയ താരം, തന്റെ അന്താരാഷ്ട്ര ടി20 കരിയറിൽ ഇതുവരെ 3 സെഞ്ചുറികളും 6 അർധസെഞ്ചുറികളും നേടിയിട്ടുണ്ട്. ഈ സ്ഥിരതയാർന്ന പ്രകടനമാണ് സൂര്യകുമാറിന് പകരക്കാരനായി സഞ്ജുവിനെ മുൻനിരയിലെത്തിക്കുന്നത്
