ഫിഫ ഫുട്ബോൾ ലോകകപ്പിനുള്ള 26 അംഗ അർജന്റീന ടീമിനെ പ്രഖ്യാപിച്ചു. സൂപ്പർ താരം ലയണൽ മെസ്സി തന്നെയാണ് ടീമിനെ നയിക്കുക. അവസാന നിമിഷം വരെ സസ്പെൻസ് നിലനിർത്തിയാണ് പരിശീലകൻ ലയണൽ സ്കലോണി ടീം പ്രഖ്യാപനം നടത്തിയത്. 2022-ൽ ഖത്തറിൽ ലോകകിരീടം ചൂടിയ ടീമിലെ 17 പേരെ നിലവിലെ സ്ക്വാഡിലും നിലനിർത്തിയിട്ടുണ്ട്പ്രീമിയർ ലീഗ് കരുത്തുമായി പ്രതിരോധവും മധ്യനിരയും
ഖത്തർ ലോകകപ്പിലെ മികച്ച ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനെസ് തന്നെയാണ് ഇത്തവണയും വലകാക്കുക. പ്രതിരോധ കോട്ട കാക്കാൻ ലിസാൻഡ്രോ മാർട്ടിനെസ്, ക്രിസ്റ്റ്യൻ റൊമേറോ എന്നിവരുണ്ടാകും. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ തിളങ്ങുന്ന അലക്സിസ് മാക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ് എന്നിവരാണ് മധ്യനിരയിലെ പ്രധാനികൾ. എന്നാൽ പൗലോ ഡിബാല, മാർകസ് അക്യൂന എന്നിവരെ ഇത്തവണ ഒഴിവാക്കി. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച വിംഗർ ഏയ്ഞ്ചൽ ഡി മരിയയും ടീമിലില്ല.
ആറാം ലോകകപ്പിനൊരുങ്ങി ‘മിശിഹ’; കൂട്ടിന് റൊണാൾഡോയും
തന്റെ കരിയറിലെ ആറാം ലോകകപ്പ് കളിക്കാനാണ് ലയണൽ മെസ്സി ബൂറ്റണിയുന്നത്. ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ (26 എണ്ണം) കളിച്ച താരമെന്ന റെക്കോർഡ് നിലവിൽ മെസ്സിയുടെ പേരിലാണ്. മെസ്സിയെ കൂടാതെ ആറ് ലോകകപ്പുകളിൽ പങ്കാളിയാകുന്ന ഏക താരം പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.
പരുക്കില്ല; മെസ്സിയുടെ ഫിറ്റ്നസ് ആശങ്കകൾക്ക് വിരാമം
മേജർ സോക്കർ ലീഗിൽ ഇന്റർ മയാമിക്കായി കളിക്കുന്നതിനിടെ തിങ്കളാഴ്ച മെസ്സിയെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തത് ആരാധകരിൽ പരുക്കിനെക്കുറിച്ചുള്ള വലിയ ആശങ്കയുണ്ടാക്കിയിരുന്നു.
എന്നാൽ താരത്തിന് പരുക്കുകളൊന്നുമില്ലെന്നും, പേശി വലിവ് (Muscle Overload) കാരണമാണ് മുൻകരുതലെന്നോണം പിൻവലിച്ചതെന്നും ക്ലബ് അധികൃതർ വ്യക്തമാക്കി. ലോകകപ്പിന് മെസ്സി പൂർണ്ണ സജ്ജനാണെന്ന വാർത്ത അർജന്റീനൻ ക്യാമ്പിന് വലിയ ആശ്വാസമാണ് നൽകുന്നത്.
