ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (CJP) ഇന്ന് ഡൽഹിയിൽ പരസ്യ പ്രതിഷേധം നടത്തും. പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ നേതൃത്വത്തിൽ ജന്തർ മന്തറിലാണ് സമരം. പ്രകാശ് രാജ്, ആനി രാജ, പ്രശാന്ത് ഭൂഷൺ, സോനം വാങ്ചുക് തുടങ്ങിയ പ്രമുഖരും എസ്എഫ്ഐ, ഐസ എന്നീ വിദ്യാർത്ഥി സംഘടനകളും പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നിയന്ത്രിത പ്രതിഷേധമാണെങ്കിൽ ഡൽഹി പൊലീസ് അനുമതി നൽകിയേക്കും.
പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ന്യൂഡൽഹി ജില്ലയെ 12 സോണുകളാക്കി തിരിച്ച് ഡിസിപിമാർക്ക് ചുമതല നൽകി. ജന്തർ മന്തറിൽ മാത്രം 2,000 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും വസതികൾക്കും സുരക്ഷ കൂട്ടി.
സമാധാനപരമായി പ്രതിഷേധിക്കാൻ അനുയായികൾക്ക് സിജെപി നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. കൈകളിൽ ത്രിവർണ്ണ പതാകയും പുസ്തകവും കരുതാനും പൊലീസുകാർക്ക് പൂക്കൾ നൽകാനും നിർദ്ദേശമുണ്ട്. ക്യാമറകളിൽ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാനും അക്രമങ്ങളിൽ ഏർപ്പെടരുതെന്നും പാർട്ടി പുറത്തിറക്കിയ നിർദ്ദേശങ്ങളിൽ പറയുന്നു.

