രണ്ട് ഫൈനലില്‍ വീണ കണ്ണുനീരിന് മൂന്നാം ഫൈനലില്‍ ഇന്ത്യയുടെ മറുപടി. സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി ഹര്‍മനും സംഘവും ക്രിക്കറ്റ് ലോകത്തിന്റെ നെറുകയിലെത്തിയിരിക്കുകയാണ്. നവി മുംബൈയില്‍ 52 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യയുടെ കിരീടധാരണം…

ഇന്ത്യ ഉയര്‍ത്തിയ 299 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പ്രോട്ടിയാസ് 246ന് പുറത്തായി. 78 പന്ത് നേരിട്ട് 87 റണ്‍സ് നേടി ടോപ് സ്‌കോററാവുകയും ഏഴ് ഓവറില്‍ 36 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ രണ്ടാമത് മികച്ച വിക്കറ്റ് വേട്ടക്കാരിയാവുകയും ചെയ്ത യുവതാരം ഷെഫാലി വര്‍മയാണ് കളിയിലെ താരം.

ഷെഫാലിയുടെ ഓള്‍റൗണ്ട് പ്രകടനം ഇന്ത്യയുടെ കന്നിക്കീരീടത്തില്‍ നിര്‍ണായകമായി.പകരക്കാരിയുടെ റോളിലെത്തിയാണ് ഷെഫാലി ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങള്‍ കൈവിടാതെ കാത്തത്. സെമി ഫൈനലിന് തൊട്ടുമുമ്പ് മാത്രമായിരുന്നു ഷെഫാലി ഇന്ത്യന്‍ ടീമിന്റെ ഭാഗമായത്.

നേരത്തെ ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ ഹര്‍മന്റെ സംഘത്തില്‍ ഷെഫാലി വര്‍മയുടെ പേരുണ്ടായിരുന്നില്ല. ഇത് ആരാധകരെ ചില്ലറയൊന്നുമല്ല നിരാശയിലേക്ക് തള്ളിയിട്ടത്. സ്‌ക്വാഡിലെ പലരും മോശം പ്രകടനങ്ങള്‍ പുറത്തെടുത്തപ്പോള്‍ ഷെഫാലി പുറത്തുനില്‍ക്കുന്നത് ആരാധകരുടെ നിരാശ വര്‍ധിപ്പിച്ചു.

ബംഗ്ലാദേശിനെതിരായ ആദ്യ ഘട്ട മത്സരത്തില്‍ ഓപ്പണര്‍ പ്രതീക റാവലിന് പരിക്കേറ്റതോടെയാണ് ഷെഫാലിക്ക് ടീമിലേക്ക് വിളിയെത്തിയത്. ഫീല്‍ഡിങ്ങിനിടെ പരിക്കേറ്റ ഇന്ത്യയുടെ വിശ്വസ്ത ബാറ്റര്‍ക്ക് പകരക്കാരിയായി ഷെഫാലി ടൂര്‍ണമെന്റില്‍ ആദ്യം കളിച്ചത് സെമി ഫൈനല്‍ മത്സരത്തില്‍, അതും കരുത്തരായ ഓസ്‌ട്രേലിയക്കെതിരെ.അന്ന് സമ്മര്‍ദം ഷെഫാലിയെ കീഴടക്കി.

അഞ്ച് പന്തില്‍ വെറും പത്ത് റണ്‍സുമായി ഷെഫാലി മടങ്ങി. ഇതോടെ ചെറിയ തോതിലെങ്കിലും വിമര്‍ശനങ്ങളും ഉയര്‍ന്നുകേട്ടു. സെമിയില്‍ ജെമീമയുടെ ഐതിഹാസിക സെഞ്ച്വറിയുടെയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ അർധ സെഞ്ച്വറിയുടെയും കരുത്തില്‍ മൈറ്റി ഓസീസിനെ പഞ്ഞിക്കിട്ട് ഇന്ത്യ കിരീടപ്പോരാട്ടത്തിന് ടിക്കറ്റെടുത്തു.

മഴമൂലം ടോസ് നീണ്ടുപോയ മത്സരത്തില്‍ ഭാഗ്യം തുണച്ചത് സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡിനെയാണ്. ലോറ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു.

സെമിയില്‍ നിരാശപ്പെടുത്തിയതിന്റെ എല്ലാ കുറവുകളും ഷെഫാലി കലാശപ്പോരാട്ടത്തില്‍ പരിഹരിച്ചു. സ്മൃതി മന്ഥാനയെ ഒപ്പം കൂട്ടി ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായാണ്ഷെഫാലി തിളങ്ങിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ത്തുവെച്ചത് 104 റണ്‍സ്.18ാം ഓവറിലെ നാലാം പന്തില്‍ മന്ഥാനയെ മടക്കി ക്ലോ ട്രയോണാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 58 പന്തില്‍ 45 റണ്‍സുമായി മന്ഥാന തിരിച്ചുനടന്നു.

രണ്ടാം വിക്കറ്റില്‍ ജെമീമ റോഡ്രിഗസിനെ ഒപ്പം കൂട്ടി ഒരു അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടും പടുത്തുയര്‍ത്തിയാണ് ഷെഫാലി കളം വിട്ടത്. ടീം സ്‌കോര്‍ 166ല്‍ നില്‍ക്കവെ രണ്ടാം വിക്കറ്റായി മടങ്ങുമ്പോള്‍ പകുതിയിലേറെ റണ്‍സും ഷെഫാലിയുടെ ബാറ്റില്‍ നിന്നുമായിരുന്നു. രണ്ട് സിക്‌സറും ഏഴ് ഫോറും അടക്കം 111.54 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശവെ അയബോംഗ ഖാകയുടെ പന്തില്‍ സ്യൂന്‍ ലസിന് ക്യാച്ച് നല്‍കി ഷെഫാലി മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *