സിംബാബ്വെക്കെതിരായ പരമ്പര ജയത്തിന് പിന്നാലെ ഇന്ത്യൻ ടി20 ടീമിൽ മലയാളി താരം സഞ്ജു സാംസണിനോട് കാണിക്കുന്ന വിവേചനത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ സെലക്ടർ കൃഷ്ണമാചാരി ശ്രീകാന്തും മുൻ ഇന്ത്യൻ താരം ഹനുമ വിഹാരിയും. തുടർച്ചയായി പരാജയപ്പെടുന്ന ഓപ്പണർ അഭിഷേക് ശർമയെ ടീം മാനേജ്മെന്റ് അനാവശ്യമായി സംരക്ഷിക്കുകയാണെന്നും സഞ്ജുവിനും അഭിഷേകിനും രണ്ട് നീതിയാണെന്നും ഇരുവരും ആരോപിച്ചു.
മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ടെന്ന പേരിൽ സഞ്ജുവിനെ മാറ്റുമ്പോൾ, 18 മത്സരങ്ങളിൽ നിന്ന് ഒരൊറ്റ അർധസെഞ്ചുറി മാത്രം നേടിയ അഭിഷേകിന് അവസരങ്ങൾ തുടരെ നൽകുന്നത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് ഹനുമ വിഹാരി ചൂണ്ടിക്കാട്ടി.
സമ്മർദഘട്ടങ്ങളിൽ ടീമിനെ ജയിപ്പിക്കാൻ സഞ്ജുവിന് പ്രത്യേക കഴിവുണ്ടെന്നും ലോകകപ്പിലെ മികച്ച പ്രകടനത്തിന് ശേഷവും സഞ്ജുവിന് അർഹിച്ച അവസരങ്ങൾ ലഭിക്കുന്നില്ലെന്നും ശ്രീകാന്തും വ്യക്തമാക്കി. യുവതാരം വൈഭവ് സൂര്യവംശിയുടെ മികച്ച ഫോമുകൂടി കണക്കിലെടുക്കുമ്പോൾ സഞ്ജുവിന്റെ ടീമിലെ സ്ഥാനത്തെച്ചൊല്ലി ആരാധകരും വലിയ ആശങ്കയിലാണ്.

